രചന : ഷെഫി സുബൈർ
പത്താംക്ലാസ്സ് റിസൾട്ട് അറിഞ്ഞിട്ടു വർക്ക്ഷോപ്പിലും, ടൈപ്പ് റൈറ്റിങ് സെന്ററിലും സ്വപ്നങ്ങൾ നെയ്തവരുണ്ടായിരുന്നു.
ഇരുന്നൂറ്റി പത്തെന്ന മാജിക് നമ്പർ കടന്നു പിറ്റേന്നുള്ള പത്രത്തിൽ വിജയ പ്രതീക്ഷ വെച്ചവർ.
ട്യൂഷൻ സെന്ററുക്കാർക്ക് തെറ്റുപ്പറ്റിയാലും പത്രക്കാരൻ വിജയിപ്പിക്കണമേയെന്നു മനമുരുകി പ്രാർത്ഥിച്ചവർ.
പത്താം തരം വരെയൊക്കെ പഠിച്ചാൽ മതി. ഇനിയിപ്പോൾ അടുക്കള പണിയൊക്കെ നോക്കി വീട്ടിൽ നിൽക്കട്ടെ. നാളെ ഇനി മറ്റൊരു വീട്ടിലേക്കു പോകണ്ടവളല്ലേയെന്നു കേൾക്കേണ്ടി വന്നവർ.
നിന്റെ താഴെയുള്ളത് രണ്ടു പെൺകുട്ടികള. അവരുടെ കാര്യം നീയാണ് നോക്കേണ്ടത്.
കോളേജിലൊക്കെ പോയി പഠിപ്പിയ്ക്കാനുള്ള സാമ്പത്തികമൊന്നും അച്ഛനില്ല. അല്ലെങ്കിൽ തന്നെ അച്ഛനൊരു ദിവസം സുഖമില്ലാതെ വീട്ടിലിരുന്നാൽ വീട് പട്ടിണിയാണ്. വല്ല വണ്ടി നന്നാക്കുന്ന പണിയ്ക്കോ, പെയിന്റിംഗിനൊക്കെ പോയി കുടുംബം നോക്കെന്നു പറഞ്ഞു കേട്ടപ്പോൾ സ്വപ്നങ്ങളുടെ പുസ്തകം മടക്കി വെച്ചവർ.
പത്താം ക്ലാസ് കടമ്പ കഴിഞ്ഞു എങ്ങനെയെങ്കിലും കടൽ കടന്നു പൊന്നു വാരാൻ കാത്തിരുന്നവർ.
അയൽവക്കത്തെ വീട്ടിൽ നിന്നു വാങ്ങിക്കൊണ്ട് വരുന്ന മംഗളത്തിലെയും, മനോരമയിലെയും കഥകളിൽ ഭാവി ജീവിതം പകൽ സ്വപ്നം കണ്ടവർ.
അങ്ങനെ ജീവിതം പ്രതീക്ഷൾക്കൊണ്ട് മിനുക്കിയെടുത്തരും. അടുക്കളയിലെ നാലു ചുവരുകൾക്കുള്ളിൽ എച്ചി പാത്രത്തിനോട് പരാതിയും പരിഭവവും വരെ പറയുന്നവർ.
ഇന്നും ഓർമ്മകളിൽ ആ ഇരുന്നൂറ്റി പത്തിന്റെ മധുരമാണ്. ഒരിയ്ക്കലും മറക്കാൻ കഴിയാത്ത കാലത്തിന്റെ മധുരം…!
ലൈക്ക് കമൻ്റ് ചെയ്യണേ
രചന : ഷെഫി സുബൈർ