രചന : അനീഷ് സി വിജയൻ
പാതി വഴി…
*************
രാവിലെ മറിയാമ്മച്ചേടത്തിയാണ് ഷെറിനെ വിളിച്ചുണർത്തിയത്.
മോളെ, നേരം ഒരു പാടായി എഴുന്നേൽക്കുന്ന ഇല്ലേ
ഷെറിൻ കണ്ണു തുറന്ന് മറിയാമ്മച്ചേടത്തിയെ നോക്കി.
ഞാൻ ഇറങ്ങുവാ,
മറുപടിക്ക് കാത്തു നിൽക്കാതെ മറിയാമ്മച്ചേടത്തി മുറിക്ക് പുറത്തേയ്ക്ക് പോയി.
മറിയാമ്മച്ചേടത്തിയെ താനാണ് പതിവായി വിളിച്ചുണർത്തുന്നത്.
ഇന്നലെ എന്തോ രാത്രി വൈകുവോളം വിഷ്ണുയേട്ടനോട് ഫോൺ ചെയ്തിരുന്നതുകൊണ്ട് അറിയാതെ ഉറങ്ങിപ്പോയതാണ്
അവൾ മനസിലിലോർത്തു.
എന്നിട്ട് തലയിണയ്ക്ക് അടിയിൽ പരതി ഫോൺ എടുത്തു നോക്കി സമയം 8 മണിയാകാറായി.
തന്നെ ഒട്ടിച്ചേർന്നു കിടക്കുന്ന കുഞ്ഞാറ്റയെയും,
കട്ടിലിൻ്റെ മറുതലയ്ക്കൽ പുതച്ചു മുടി കിടക്കുന്ന മോൻ കുട്ടനെയും വിളിച്ചുണർത്ത കുഞ്ഞാറ്റ ഞരങ്ങി കരഞ്ഞുകൊണ്ട് വിണ്ടും അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു. ഷെറിൻ എഴുന്നേറ്റ് കുഞ്ഞാറ്റയെ എടുത്ത് തോളിലിട്ട് മുറിയുടെ കതകു തുറന്ന് പുറത്തിറങ്ങി. കിണറിനു ചുവട്ടിലെ പാത്രത്തിൽ നിന്നും വെള്ളം കോരി കുഞ്ഞാറ്റയുടെയും, പിന്നെ അവളുടെയും മുഖം കഴുകി. തിരികെ മുറിയിൽ കയറി.
അപ്പോഴെയ്ക്ക് മോൻ കുട്ടൻ എഴുന്നേറ്റ് തൊട്ടടുത്ത് കിടന്ന കസേരയിൽ സ്ഥാനം പിടിച്ചു.
കുഞ്ഞാറ്റയെ നിലത്തിരുത്തി മേശ പുറത്തിരുന്ന ഒന്നു, രണ്ട് കളിപ്പാട്ടങ്ങൾ എടുത്ത് അവൾക്ക് കളിക്കാൻ കൊടുത്ത് ഷെറിൻ അടുക്കളയിലേയ്ക്ക് പോയി.
മോനുട്ടാ എന്താ അവിടെ?
ചപ്പാത്തി പരത്തുന്നതിനിടയിൽ ഷെറിൻ ഉറക്കെ വിളിച്ചു ചോദിച്ചു. കുഞ്ഞാറ്റ നിർത്താതെ കരയുന്നത് കേൾക്കാം.
കയ്യിൽ ചപ്പാത്തി പരത്തുന്ന ഉരുളനും പിടിച്ചുകൊണ്ട് ഷെറിൻ ഉമ്മറത്തേക്ക് വന്നപ്പോൾ കുഞ്ഞാറ്റ നിലത്തുവീണു കിടന്നു കരയുന്നതാണ് കണ്ടത്.
കയ്യിലിരുന്ന ഉരുളൻ നിലത്തിട്ട് ഓടിച്ചെന്ന് കുഞ്ഞാറ്റ പിടിച്ചെഴുന്നേൽപ്പിച്ചു.
എന്തു പറ്റി മോളെ എങ്ങനെയാ വീണത് ?
അമ്മേ ചേട്ടായി എന്നെ തള്ളിയിട്ടതാ!!!!
സംസാരം ഉറച്ചിട്ടില്ലാത്ത കുഞ്ഞാറ്റ ഒരുവിധം പറഞ്ഞൊപ്പിച്ചു.
അതുകേട്ട് ഷെറിൻ ഒരു വടി എടുത്ത മോൻ കുട്ടനെ പിന്നാലെ ഓടി.
ഇടയ്ക്ക് കട്ടിലിൽ കിടക്കുന്ന ഫോൺ ബെൽ അടിക്കുന്നത് കേട്ട് പെട്ടെന്ന് അവൾ വടി ഉമ്മറത്തെ കസേരയിൽ ഇട്ട് മുറിക്കുള്ളിലേക്ക് കയറി.
‘ഈ സമയത്ത് വിളിക്കാറ് പതിവില്ലല്ലോ’ അവൾ പിറുപിറുത്തു കൊണ്ട് ഫോണെടുത്തു നോക്കി ഗൾഫിൽ നിന്നുള്ള നമ്പറാണ്.
ഫോൺ ചെവിയോടു ചേർത്തു പിടിച്ചു
ഹലോ…..
മറുതലയ്ക്കൽ പ്രതീക്ഷിച്ച ശബ്ദമല്ല കേട്ടത്.
അവളും ഹലോ പറഞ്ഞു.
കുറച്ചു നേരം അവൾ ഫോൺ ചെവിയിൽ തന്നെ പിടിച്ചു നിന്നു. പിന്നെ ഒന്ന് ഞെട്ടി വിറച്ച് അറിയാതെ അവളുടെ കയ്യിൽ നിന്നും ഫോൺ ഉതിർന്നു നിലത്തുവീണു.
പിന്നാലെ മേശ വരിപ്പിൽ കയ്യടിച്ച് വലിയ ശബ്ദത്തോടെ അവളും താഴേക്ക് പതിച്ചു.
ആറു വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് വിഷ്ണുവും, ഷെറിനും ഒന്നായത്.
വീട്ടുകാർക്ക് മാനക്കേട് വേണ്ട എന്ന് കരുതി ദൂരെയുള്ള സ്ഥലത്ത് ചെറിയ വാടക വീട്ടിൽ അവർ ജീവിതം തുടങ്ങി. ജീവിതത്തിലെ പ്രാരാബ്ദങ്ങൾ ഒന്നും അവരുടെ വലിയ സ്വപ്നങ്ങൾക്കും, ചെറിയ സന്തോഷങ്ങൾക്കും ഒരു തരിപോലും മങ്ങലേൽപ്പിച്ചതേയില്ല. പരിചയമില്ലാത്ത സ്ഥലം ആയിട്ടു പോലും പലരോടും ചോദിച്ചു വിഷ്ണു പണിയൊക്കെ സംഘടിപ്പിച്ച പട്ടിണിയില്ലാതെ ജീവിതം കടന്നു പോയി.
ഒരു വർഷം കഴിഞ്ഞപ്പോൾ അവരുടെ ഇടയിലേക്ക് ഒരു കുഞ്ഞു സുന്ദര കുട്ടൻ അതിഥിയായി വന്നു അവനെ അവർ മോൻ കുട്ടൻ എന്ന് വിളിച്ചു.
അങ്ങനെ നാളുകൾ കഴിഞ്ഞു പരിചയത്തിലുള്ള ഒരു ചങ്ങാതി വിഷ്ണുവിന് ഗൾഫിൽ നിന്ന് ഒരു ചെറിയ ജോലി ശരിയാക്കി കൊടുത്തു.
വീടിന് തൊട്ടടുത്ത് താമസിക്കുന്ന കുറച്ചേറെ പ്രായമായ മറിയാമ്മച്ചേടത്തിയെ ഷെറിന് കൂട്ടുകിടക്കാൻ ഏർപ്പാടാക്കി കൊടുത്തിട്ട് അവൻ ഗൾഫിലേക്ക് പറന്നു.
ഓരോ പ്രാവശ്യം അവൻ ലീവിന് വരുമ്പോൾ അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾക്ക് അതിരുകൾ ഉണ്ടായിരുന്നില്ല.
പിന്നെയും വർഷങ്ങൾ കടന്നുപോയി. ഇടയിൽ മറ്റൊരു മാലാഖകുട്ടി കൂടി അവരുടെ ജീവിതത്തിൽ കടന്നു വന്നു, ‘കുഞ്ഞാറ്റ’ വിഷ്ണു ലീവ് കഴിഞ്ഞു മടങ്ങുമ്പോൾ ഒക്കെ അവൻറെ മാറിൽ ചേർന്നു നിന്ന് ഷെറിൻ വിങ്ങിപ്പൊട്ടിക്കരയുകയായിരുന്നു.
ആ കണ്ണീര് കണ്ടാണ് അവൻ മടങ്ങി പോകാറുള്ളത്.
‘ഇനിയുള്ളകാലം നിങ്ങളോടൊപ്പം ഇവിടെ കഴിയാനാണ് എനിക്ക് ആഗ്രഹം. എത്ര നാളായി ഇങ്ങനെ നിങ്ങളെ പിരിഞ്ഞു ജീവിക്കുന്നത്.
എനിക്ക് ശരിക്കും മടുത്തു’.
ഒരുവട്ടം മടങ്ങിപ്പോകാൻ നേരം കരഞ്ഞു മുന്നിൽ നിൽക്കുന്ന ഷെറിന് ചേർത്തുപിടിച്ച് വിഷ്ണു പറഞ്ഞു
എന്നിട്ട് ബാഗുമെടുത്ത് അവൻ നടന്നകന്നു.
പിന്നീടുള്ള രാത്രികളിൽ ഒക്കെ മടങ്ങി വരുന്ന സന്തോഷം പങ്കുവെച്ചാണ് അവർ ഫോൺവിളി അവസാനിപ്പിക്കുക.
തലേന്ന് രാത്രി കുറച്ചേറെ ആയെന്നു മാത്രം.
പകൽ ജോലി സമയത്ത് എന്തെങ്കിലും അത്യാവശ്യം ഇല്ലെങ്കിൽ വിളിക്കാറില്ല .
എന്നാൽ ഫോണിൻറെ മറുതലയ്ക്കൽ തനിക്ക് പരിചയമില്ലാത്ത ശബ്ദമാണ് കേട്ടത്.
ചേച്ചി എൻറെ പേര്….. അരുൺ ഞാൻ വിഷ്ണു ചേട്ടൻറെ കൂടെ ജോലി ചെയ്യുന്നതാണ്……..
വിഷ്ണു ചേട്ടൻ ഇന്ന് പുലർച്ച മരിച്ചു………
ഒരാഴ്ചയായി “കൊറോണ” ബാധിച്ച് ഇവിടെയുള്ള ഗവൺമെൻറ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.
ഹാർട്ട് അറ്റാക്ക് ആയിട്ടാണ് മരിച്ചതെനനു പറയുന്നു ബോഡി നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയും എന്ന് തോന്നുന്നില്ല
ഇവിടെ മരുഭൂമിയിൽ ഉള്ള ഏതോ സ്ഥലത്ത് അടക്കം ചെയ്യും എന്നാണ് അറിയാൻ കഴിഞ്ഞത്.
അരുൺ പറഞ്ഞു നിർത്തി.
ചേച്ചി, ഹലോ….. കേൾക്കുന്നുണ്ടോ ?
അവൾക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. മടങ്ങിവന്നാൽ തിരിച്ചു പോകില്ലെന്ന് പറഞ്ഞ് ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി യാത്ര പോയ പ്രിയപ്പെട്ടവനെ അവസാനമായി ഒന്ന് കാണാൻ പോലും കഴിയാത്തതിനെ ഓർത്ത് അവളുടെ കണ്ണുകളിൽ ഇരുട്ട് കയറി.
ശബ്ദംകേട്ട് ഓടിവന്ന് മോൻ കുട്ടനും, കുഞ്ഞാറ്റയും
അമ്മേ……. എന്ന് കരഞ്ഞു വിളിച്ച് അവൾക്ക് അരികിലിരുന്നു…
ലൈക്ക് കമന്റ് ചെയ്യണേ
കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..
രചന : അനീഷ് സി വിജയൻ